Saturday, March 16, 2024

ചൂടുകാലത്തെ നോമ്പ്






എല്ലാവരും ചുറ്റും കൂടിയിട്ടുണ്ട്. ആമിറു ബ്‌നു അബ്ദില്‍ ഖൈസ് (റ) മരണവും പ്രതീക്ഷിച്ച് കിടക്കുകയാണ്.

മൃതപ്രായനായി ചലനമറ്റ് കിടക്കുന്ന ആമിറിന്റെ (റ) കണ്ണുകൾ മാത്രം ആ ശരീരം മരണം പ്രതീക്ഷിച്ചിരിപ്പാണെന്നറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

കാരണം അവ സകല നിയന്ത്രണങ്ങളും പൊട്ടിച്ച് അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു.

ചുറ്റും തളം കെട്ടി നിന്നിരുന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആരോ വിളിച്ചു ചോദിച്ചു:

"ഓ, ആമിറെന്നവരെ നിങ്ങളെന്തിനാണിങ്ങനെ കരയുന്നത്..?"

നിശബ്ദതയില്‍ മുഴങ്ങി കേട്ട ആ ശബ്ദം അവിടം പ്രതിധ്വനി സൃഷ്ടിച്ചു. മഹാനവര്‍കളുടെ അധരങ്ങള്‍ പതുക്കെ ചലിച്ചു തുടങ്ങി.

"ഇഹലോകവാസം വെടിയുന്നതിലുള്ള വിഷമം കൊണ്ടോ മരണ വെപ്രാളം കൊണ്ടോ ഒന്നുമല്ല ഞാന്‍ കരയുന്നത്.

മറിച്ച്, നോമ്പ് നോറ്റ് നട്ടുച്ചക്ക് അനുഭവപ്പെടുന്ന ശക്തമായ ആ ദാഹമുണ്ടല്ലോ അതും,

പാതിരാത്രി രോമത്തില്‍ കുത്തുന്ന തണുപ്പ് ശരീരത്തിൽ അരിച്ചു കയറുമ്പോള്‍ തഹജ്ജുദിനുവേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ലഭിക്കുന്ന ആ രസമുണ്ടല്ലോ അതും ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എനിക്ക് ലഭിക്കില്ലല്ലോ എന്നോര്‍ത്ത് കരഞ്ഞുപോയതാണ്." (إحياء علوم الدين للإمام الغزالي )

ഗുണപാഠം: ഒരു പക്ഷെ, അതി ശക്തമായ ചൂടിലായിരിക്കാം നമ്മുടെ ഈ റമളാന്‍.

ഉഷ്ണം അതിന്റെ സര്‍വ്വ പ്രതാപവും പുറത്ത് കാണിച്ച് നിറഞ്ഞാടിയാലും നമ്മുടെ റമളാനിന് ഉഷ്ണത്തെ അതിജയിക്കാനുള്ള ശേഷിയുണ്ടാവണം.

കാരണം കൊടും ചൂടിലെ സുന്നത്ത് നോമ്പ് പോലും നോല്‍ക്കുമ്പോഴുണ്ടാകുന്ന ദാഹം റബ്ബിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ള ഏറ്റവും മുന്തിയ ഹാരമായിരുന്നു മഹാന്മാര്‍ക്ക്.

അബൂബക്കര്‍ അഹ്‌സനി പറപ്പൂർ

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه




Subscribe to get more videos :